rajasooyam

Friday, March 29, 2013

വേണുനാദം

Venugopal KB's profile photo



വേണുവിനെപ്പറ്റി ഒരു നോവല്‍ബുക്കെഴുതുവാനുള്ള കോപ്പ് ഇനിയും
ബാക്കി കിടക്കുകയാണ്. സമയം കിട്ടാതെ ബിആര്‍ എന്തുചെയ്യാനാണ്?

വേണുവും പ്രദീപും കൂടി ട്രെയ്‌നിങ്ങ് പഠിക്കാന്‍ മദ്രാസില്‍ പോയതും പോകുന്ന
വഴിയില്‍ ഏതാണ്ട് പാതിരാ കഴിഞ്ഞപ്പോള്‍ തീവണ്ടി ഏതോ സ്റ്റേഷനില്‍നിന്നതും
അപ്പോള്‍ മുകളിലെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന പ്രദീപ് അടിയിലെ ബെര്‍ത്തിന്റെ അടിയില്‍ പുല്ല്വായ വിരിച്ച് കിടക്കുകയായിരുന്ന വേണുവിനോട് 'ഏത് സ്റ്റേഷനാ കഴിഞ്ഞുപോയത് ' എന്നു ചോദിച്ചതും അന്നേരം ഉറക്കച്ചടവില്‍ പുറത്തുകണ്ട ഒരു ബോര്‍ഡ് വായിച്ച് 'ഏതോ ഒരു സിറ്റിയാണ്'' എന്ന് വേണു മറുപടി പറഞ്ഞതും
അതുകേട്ടപ്പോള്‍ 'ഏത് സിറ്റിയാണെന്ന് നോക്കെടോ പണിക്കരേ' എന്ന് പ്രദീപ് ദേഷ്യം കൊണ്ടതും അന്നേരം വേണു കണ്ണടവെച്ച് ഒന്നുകൂടി ശ്രദ്ധിച്ചുവായിച്ചശേഷം 'കപ്പാ ' എന്ന് പറഞ്ഞതും അപ്പോള്‍ പ്രദീപ്  'കപ്പായോ, അങ്ങനെയൊരു സ്റ്റേഷന്‍ മദ്രാസിനുമുമ്പ് ഉള്ളതായി അറിയില്ലല്ലോ, ഈശ്വരാ മദ്രാസ് കഴിഞ്ഞുപോയോ ' എന്ന് പരിഭ്രമിച്ചതും ഉടന്‍ തന്നെ ' വലിക്ക് വലിക്ക് ' എന്നാജ്ഞാപിച്ചതും അതു കേള്‍ക്കേണ്ട താമസം വേണു പ്രദീപിനെ വലിച്ച് താഴെയിട്ടതും അപ്പോള്‍ പ്രദീപ് ' ടോ പന്നപ്പണിക്കരേ, എന്നെയല്ല വലിക്കാന്‍ പറഞ്ഞത്, ചങ്ങല ചങ്ങല ' എന്നാക്രോശിച്ചതും വേണു പെട്ടെന്ന് ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തിയതും അന്നേരം പ്രദീപ് അല്പം ദൂരെയായി കണ്ട തമിഴ്‌നാട്‌ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ നോക്കി '' CAPACITY :50000 litres'  എന്നു വായിച്ചതും റെയില്‍വേ പോലീസ് മണം പിടിച്ചെത്തിയപ്പോള്‍ വേണു
ശങ്കു-മാണിക്യന്‍-കരടി കഥയിലെ ശങ്കുവെപ്പോലെ ശവമായി കിടന്നതും പിന്നെ
കണ്ണിമാറാ മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ചെന്ന്  ' ഇവിടെ കണ്ണിമാങ്ങയ്ക്ക് വെല
കമ്മിയായിരിക്കും അല്ലേ ' എന്നു ചോദിച്ചതും ഓട്ടുപാത്രങ്ങള്‍ വില്‍ക്കുന്ന  കടയില്‍ വല്ല്യോരു ചെമ്പുകലത്തിന്മേല്‍ Rs.169/-    എന്നെഴുതിവെച്ചിരുന്നതു കണ്ടപ്പോള്‍ ''ഇതു കൊള്ളാമല്ലോ, വീട്ടിലാണെങ്കില്‍
ബാത്ത്ടബ്ബുമില്ല, ഇതില്‍ വെള്ളം നിറച്ചാല്‍ ഇറങ്ങിയിരുന്ന്  ' നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകിവന്നൂ പണിക്കത്ത്യാരേ ' എന്ന പാട്ടുംപാടി സുഖമായി കുളിക്കാം, അന്നേരം ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പിളനുസരിച്ച് ആദേശം ചെയ്യപ്പെടുന്നവെള്ളത്തിന്റെ ഭാരത്തിനു തുല്യമായ ഭാരം നഷ്ടപ്പെടുകയാല്‍ തടിയൊന്നുകുറയ്ക്കുകയും ചെയ്യാം, ചെമ്പുകലത്തിന്റെ വിലയാണെങ്കില്‍ തുലോം കുറവ് ''
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞ് സെയില്‍സ് മേനോനോട് 'ഇതെയ് കൊടുങ്കോ ' എന്ന് തമിഴില്‍ പറഞ്ഞതും അപ്പോള്‍ അയാള്‍ പോക്കറ്റില്‍നിന്ന് ഒരു ചെറിയ തുണ്ടുകടലാസ്സെടുത്ത് അതില്‍ 169x22 = 3718 എന്നെഴുതി  'പണത്തെ അടച്ചിട്ട്  വരുങ്കൊ ' എന്നും പറഞ്ഞ് വേണുവിന്റെ കൈയില്‍ കൊടുത്തതും 169 എന്നത് ഒരു കിലോഗ്രാം ചെമ്പിന്റെ വിലയാണ് എന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ വേണു തുണ്ടും കൊണ്ട് ആരും കാണാതെ മണ്ടിയതും.. മറ്റും മറ്റും മറ്റും
ബിആര്‍ എപ്പോള്‍എഴുതുമോ എന്തോ.....

No comments:

Post a Comment